Wednesday, 22 February 2017

അനൽ ഹഖ് ഞാനാകുന്നു പരമസത്യം

അനൽ ഹഖ്
ഞാനാകുന്നു പരമസത്യം

അനൽ ഹഖ്
ഞാനാകുന്നു പരമസത്യം എന്നാണ് ഭാഷാർത്ഥം. ഒരു സൂഫി പ്രയോഗമാണിത്. അല്ലാഹുവെയാണ് സൂഫികൾ അൽ ഹഖ്(ആ സത്യം) എന്നു വിളിക്കുന്നത്. ഹൃദയത്തിൽ ദൈവത്തെ മാത്രം പ്രതിഷ്ഠിച്ച്, മിഴികൾ അവനിലേക്കു മാത്രം തുറന്ന് ( ഫലാതൻ' ളുറൽ'അയ്നു ഇല്ലാ ഇലയ്ഹി- ഹല്ലാജ്) ധ്യാനനിരതനാവുന്ന ആത്മജ്ഞാനിക്കു തന്റെ ധ്യാനത്തിന്റെ പരമോന്നതാവസ്ഥയിൽ അനുഭവവേദ്യമാവുന്ന അനുഭൂതിയുടെ പ്രാകാശനമാണ് " അനൽ ഹഖ് ' എന്ന മൊഴി. പ്രസിദ്ധ സൂഫി ഹുസയ്ൻ ഇബ്നു മൻസൂർ അൽ ഹല്ലാജ്(ക്രി. 858-922) ആണ് ആദ്യമായി ഈ ദർശനം പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയ ഈ വാക്യം സൂക്ഷ പരിശേദനയിയിൽ സൂഫി ചിന്തകളുടെ സാരാംശം ഉൾകൊള്ളുന്നുവെന്ന് കാണാം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റു സൂഫി ദാർശനികരും ഇതേ ആശയം പ്രകടിപ്പിക്കുകയുണ്ടായി.
വഹ്ദത്തുൽ വുജൂദ്(ഏക യാഥാർഥ്യസിദ്ധാന്തം)   എന്നോ വഹ്ദതുശ്ശുഹൂദ് എന്നോ വ്യവഹരിക്കാവുന്ന സൂഫികളുടെ സവിശേഷമായ തവ്ഹീദ് സങ്കൽപ്പത്തിൽ നിന്നാണ് അനൽ ഹഖിന്റെ ഉത്ഭവം. ദൈവം അഥവാ യാഥാർഥ്യം ഏകമാണ്. സർവാതിശായിയായ ഇച്ഛയും യഥാർഥ ജ്ഞാനവും അനശ്വരമായ പ്രകാശവും പരമമായ സൗന്ദര്യവുമാണത്. ആത്മാവിഷ്കാരം അഥവാ സ്വയം വെളിപ്പെടൽ ആണതിന്റെ സ്വഭാവം. സൃഷ്ടി- പ്രപഞ്ചം പ്രസ്തുത യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ്.ശൈഖുൽ അക്ബർ മുഹ്യുദ്ദീൻ ബ്നു അറബീ  ഇതേ കുറിച്ച് പറയുന്നതിങ്ങനെയാണ്.' അപ്പോൾ ദൈവം(ഹഖ് ) നിന്റെ കണ്ണാടിയാകുന്നു അതിൽ നീ നിന്നെത്തന്നെ ദർശികുന്നു. നീ അവന്റെ കണ്ണാടിയാണ്. അതിൽ അവൻ അവന്റെ നാമങ്ങളും വിധികളും ദർശിക്കുന്നു. ധാരാളം കണ്ണാടികൾക്കിടയിൽ നിൽകുന്ന ഒരാൾ എല്ലാ കണ്ണാടികളിലും തന്റെ പ്രതിബിംബം ദർശിക്കുന്നതു പോലെയാണിതെന്ന് സർഹിന്ദീഅഭിപ്രായപെടുന്നു.
           ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു ഇങ്ങനെ പറയുന്നു." കുൻതു കൻ സൻ മഖ്ഫിയ്യൻ ഫ അഹ്ബബ്തു അൻ ഉഅറഫ . ഫ ഖലഖ്തുൽ ഖൽഖൻ  ലി അറഫ." ( ഞാൻ മറഞ്ഞു കിടക്കുന്ന ഒരു നിധിയായിരുന്നു. അപ്പോൾ ഞാൻ അറിയപ്പെടാൻ ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ അറിയപ്പെടാൻ വേണ്ടി സ്ഷ്ടികളെ ഉണ്ടാക്കി.) സൂഫി ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണീ ഹദീസ്. അറിയപ്പെടാൻ ആഗ്രഹിക്കുന്ന ദൈവത്തെ അറിയുക വഴി ദിവ്യാവസ്ഥയുമായി ചേരാൻ ജ്ഞാനികൾക്ക് സാധിക്കും. അനുരാഗം-ഇശ്ഖ്- ആണ് അല്ലാഹു വി ലേക്കുള്ള വഴി. പരമമായ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രസരം ദൈവ കാമുകനിൽ പതിയുന്നു.പ്രേമ സാക്ഷാൽകാരത്തിന്റെ മുഹൂർതമാണിത്.തന്റെ ഉൺമയഥാർഥത്തിൽ ആത്യന്തിക യഥാർഥ്യത്തിന്റെതന്നെ ഉൺമയാണെന്ന് ആത്മജ്ഞാനി ഈ സന്ദർഭത്തിൽ തിരിച്ചറിയുന്നു. അപ്പോഴവന്റെ " ഞാൻ " എന്ന ഭാവം സ്വാഭാവികമായും നഷ്ടപ്പെടുകയും ദൈവത്തിന്റെ ഉത്തരീയമായ   സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.സത്യജ്ഞാനത്തിന്റെ വെളിപ്പെടലും മിഥ്യയുടെ നിരാസവുമാനിതെന്നാണ് സൂഫികൾ പറയുന്നത്.പ്രേമ സാക്ഷാത്കാരത്തിന്റെ ഈ തീവ്രാനുഭവത്തെ ഹല്ലാജ് ആവിഷ്ക്കരിച്ചതിങ്ങനെയാണ്.
" അന മൻ അഹ് വാ വമൻ അഹ് വാ അന
നഹ്നു റൂഹാനി ഹലൽനാ ബദനാ "
( ഞാൻ ആരെയാണോ പ്രേമിക്കുന്നത് അവൻ ഞാനാകുന്നു.ഒരേ ശരീരത്തിലെ രണ്ടാത്മാവുകളാണു ഞങ്ങൾ)
   ഹല്ലാജിന്റെ അനൽ ഹഖ് എന്ന പ്രസ്താവനക്കു സമമാണ് ജീലിയുടെ ഏകാത്മ പ്രഖ്യാപനം. ജലാലുദ്ദീൻ റൂമിയുടെ
" കൊട്ടാറത്തിൽ നീയും ഞാനും
ഉപവിഷ്ടരാവുന്ന നിമിഷം ഹാ ഹൃദൃം
രണ്ടു രൂപങ്ങൾ നാം, പക്ഷെ
ആത്മാവൊന്ന് _ നീയും ഞാനും"
എന്ന കാവ്യശകലവും  ഉൾകൊള്ളുന്നത് ഈ ആശയം തന്നെയാണ്.
അനൽ ഹഖ് എന്ന മൊഴി ഇസ്ലാമിന്റ മൗലിക പ്രമാണങ്ങൾക്കു നിരക്കുന്നതല്ല എന്ന വിമർശനവും ഉണ്ട്. ഹല്ലാജിനെ വധിക്കാൻ വരെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഹല്ലാജിനെ വധിക്കാൻ പ്രമുഖരായ നേതാക്കൾ വരെ ഒപ്പുവെച്ചിരുന്നു.എന്നാൽ പിൽകാലത്ത് ഖേദിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് ജീലാനി(റ) പഞ്ഞു: ഹല്ലാജ് വധത്തെ, ഞാൻ അന്ന് ജീവിച്ചിരുന്നെങ്കിൽ തടയുമായിരുന്നു, അത് മുഹ്യുദീൻ മാലയിൽ കാണം.
" ഹല്ലാജെ കൊല്ലുന്നാൾ അന്നു ഞാനുണ്ടെങ്കിൽ
അപ്പോൾ അവർ കൈ പിടിപ്പേൻ ഞാനൊന്നോവർ"
അനൽ ഹഖ് ന്റെ പൊരുൾ വ്യക്തമാക്കാൻ മതിയായതാണ് ഈ വിശദീകരണം. 'മൻ അറഫ നഫ്സഹു ഫ ഖദ് അറഫ റബ്ബഹു (ഒരാൾ സ്വയം മനസ്സിലാക്കിയോ അവൻ ദൈവത്തെ അറിഞ്ഞു) എന്ന നബിവചനവും ഇതോടു ചേർത്തു മനസ്സിലാക്കാവുന്നതാണ്.മനസ്സിലാക്കാവുന്നതാണ്.
📚📚📚 അവലംബം : വിജ്ഞാനകോശം
✍ *MUHAMMED SHAFI PONNAD*

Wednesday, 8 February 2017

മുഹ്‌യിദ്ദീന്‍ ശൈഖ്

മുഹ്‌യിദ്ദീന്‍ ശൈഖ്(റ) അത്ഭുതങ്ങളുടെ പ്രതീകമായി മാത്രമാണ് പലപ്പോഴും വായിക്കപ്പെടുന്നത്. അത് ആ മഹാത്മാവിന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശൈഖ് ആത്മീയ നേതൃത്വത്തിന് യോഗ്യനായ ഒരു വലിയ പണ്ഡിതനായിരുന്നു. ഇമാം ഗസ്സാലി(റ)ക്കു ശേഷം അദ്ദേഹം കൈകാര്യം ചെയ്ത വൈജ്ഞാനിക തലങ്ങള്‍ മുഴുവനും കൈകാര്യം ചെയ്യാന്‍ മദ്‌റസത്തുന്നിളാമിയ്യയില്‍ എത്തിയ ഗുരുവാണ് ശൈഖ് മുഹ്‌യിദ്ദീന്‍(റ). നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ അവഗാഹമുള്ളയാളായിരുന്നു.

ആദ്യകാലത്ത് അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. പിന്നീട്, ചില ആത്മീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)ന്റെ മദ്ഹബില്‍ ചേരുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഅ്ബാലയത്തിന്റെ നാല് വശങ്ങളിലായി നാല് മദ്ഹബിന്റെ മുസ്വല്ലകളുണ്ടായിരുന്ന കാലമാണ്. അഹ്മദ്ബ്‌നു ഹമ്പല്‍(റ)നെ തുടരുന്നവരുടെ മുസ്വല്ലയില്‍ ആളുകള്‍ വളരെ കുറവായിരുന്നു. ശൈഖ് ജീലാനി അവിടെ വന്ന് നിസ്‌കരിക്കുന്നതോടുകൂടിയാണ് ആ മദ്ഹബില്‍ കൂടുതല്‍ ആളുകള്‍ വന്നുചേരുന്നത്. ആ സമയത്ത് ഹമ്പലി മദ്ഹബില്‍ കിടയറ്റ ആലിമീങ്ങളുമുണ്ടായിരുന്നില്ല. ഒരു ആലിം അതിലേക്ക് വരികയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ മദ്ഹബുകളെ പുനരുജ്ജീവിപ്പിച്ച അനുഭവം പണ്ഡിതലോകത്ത് വേറെയുമുണ്ടായി. ഇബ്‌നുഹജര്‍(റ) പൊന്നാനിയില്‍ വന്നതോടുകൂടിയാണ് ശാഫിഈ മദ്ഹബിന് കേരളത്തില്‍ ഇത്രവലിയ സ്വീകാര്യത കിട്ടുന്നത്. ഇതേ ദൗത്യമാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) ഏറ്റെടുത്തത്. ഇക്കാര്യം ഖുതുബിയ്യത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങളെ തുടര്‍ന്ന് ഹമ്പലി മദ്ഹബ് വല്ലാതെ വളര്‍ന്നു. ഇന്ന് സഊദി അറേബ്യയിലും മറ്റും ഹമ്പലി മദ്ഹബുകാരാണ് അധികം. മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ വരവോടുകൂടിയാണ് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ തങ്ങളുടെ മദ്ഹബ് ഇത്രകണ്ട് ലോകത്ത് വളരുന്നത്.
മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ കറാമത്തുകള്‍ അനിഷേധ്യമായ തരത്തില്‍ സ്വീകരിക്കപ്പെട്ടതാണെന്ന് ഇബ്‌നുതൈമിയ തന്നെ പറയുന്നുണ്ട്. അവരെല്ലാവരും അംഗീകരിച്ച വ്യക്തിത്വമാണ് ശൈഖിന്റേത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് ശൈഖിന്റെ ഇടപെടലാണ് ഈ പ്രാധാന്യത്തിന് കാരണം.

ഫാത്വിമിയ്യാ ഭരണകൂടത്തിന്റെ അവസാനം. അബ്ബാസിയ്യ ഭരണകൂടത്തിന്റെ ആളുകളൊക്കെ ഭൗതിക താല്‍പര്യക്കാരായി മാറുന്നു. ഇസ്‌ലാമിക ഖിലാഫത്ത് കാഴ്ചവെച്ച മനോഹാരിതകള്‍ നഷ്ടപ്പെടുന്നു. ഭരണകേന്ദ്രവും ഭരണീയരുമെല്ലാം വഴികേടിലേക്കു സഞ്ചരിക്കുന്ന കാലം. ഒരു നവോത്ഥാന നായകനെ കാത്തിരിക്കുന്ന മുഹൂര്‍ത്തത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) വരുന്നത്. അങ്ങനെ ചരിത്രപരമായ ഒരു പ്രാധാന്യം ശൈഖിന്റെ രംഗപ്രവേശത്തിനുണ്ട്.

കേരളത്തില്‍ ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് നിസ്തുല മാറ്റങ്ങളുണ്ടാക്കി മുന്നേറിയത് മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ ആത്മീയ വഴിയായ ഖാദിരിയ്യാ ത്വരീഖത്താണ്. അതൊരനുമാനമല്ല. കേരളത്തിലുടനീളമുള്ള മുഹ്‌യിദ്ദീന്‍ മസ്ജിദുകള്‍, ഖാദിരിയ്യ മസ്ജിദുകള്‍, ജീലാനി മസ്ജിദുകള്‍ തുടങ്ങിയവ അതിനുള്ള തെളിവുകളാണ്. മഹ്‌ളറത്തുല്‍ഖാദിരിയ്യ തുടങ്ങി തമിഴ്‌നാട്ടിലുമുണ്ട് ഇത്തരം കേന്ദ്രങ്ങള്‍. ഒരുപാട് ദീനീ സംരംഭങ്ങള്‍ക്ക് ശൈഖിന്റെ പേരുവെക്കാന്‍ കാരണം അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നായകത്വമാണ്. കേരളീയ ഇസ്‌ലാമിക നവോത്ഥാനത്തില്‍ മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ശിഷ്യപരമ്പരയും ആ ആത്മീയവഴിയും നിര്‍വഹിച്ച സേവനമാണ് കേരളത്തില്‍ ശൈഖ് കൂടുതലായി അനുസ്മരിക്കപ്പെടാനുള്ള കാരണം.

മറ്റുചില രാജ്യങ്ങളില്‍ അഹ്മദുല്‍കബീര്‍ രിഫാഈ(റ)യുടെ മാര്‍ഗ്ഗത്തിനാണ് പ്രാധാന്യം. ഇവിടെ മുഹ്‌യിദ്ദീന്‍ ശൈഖിന് നല്‍കുന്നത്‌പോലെ അവിടെ രിഫാഈ ശൈഖി(റ)നെ ആദരിക്കുന്നു. വേറെ ചില രാജ്യങ്ങളില്‍ ദസൂഖി(റ)യുടെ ശിഷ്യന്മാരാണ്. അവിടെ ദസൂഖിക്കാണ് പ്രശസ്തി. അങ്ങനെ ഓരോ രാജ്യത്തുമുണ്ടാവും. ആഫ്രിക്കയിലും ഈജിപ്തിലും ദസൂഖികളും ബാഗ്ദാദിന്റെതന്നെ വ്യത്യസ്തഭാഗങ്ങളില്‍ രിഫാഇകളുമാണ് ഉള്ളത്. മൊറോക്കോയിലും രിഫാഇകളാണുള്ളത്.
മുജദ്ദിദു അല്‍ഫസാനി സയ്യിദുസ്സര്‍ഹിന്ദിയുടെയും നഖ്ശബന്ദിയുടെയുമൊക്കെ നാട് ഇന്ത്യയാണെങ്കിലും കൂടുതല്‍ പ്രചരിച്ചത് പുറംരാജ്യങ്ങളിലാണ്. പഞ്ചാബിലാണ് അല്‍ഫസാനി വിശ്രമിക്കുന്നത്. അക്ബറിന്റെ ദീനെ ഇലാഹിക്കെതിരെ നിലകൊണ്ടയാളാണ്. അവരുടെ ശിഷ്യന്മാര്‍ കൂടുതലും പുറംരാജ്യങ്ങളിലാണ്, തുര്‍ക്കിയിലും മറ്റും. കേരളീയര്‍ക്ക് അത്രത്തോളം പരിചയമുള്ള ആളല്ല അല്‍ഫസാനി.

അന്നത്തെ കാലഘട്ടത്തില്‍ വിവിധങ്ങളായ പ്രതികൂല സാഹചര്യം ഇസ്‌ലാമിക പ്രബോധന രംഗത്തുണ്ടായിരുന്നു. ഭരണകൂടത്തിന്റെ അരുതായ്മകള്‍, ആര്‍ഭാടങ്ങളുടെ അതിരുകടക്കല്‍, മതപരമായ വിധിവിലക്കുകളെ നിഷേധിച്ചുകൊണ്ട് ആത്മീയാസ്വാദനത്തില്‍ മാത്രം ഊന്നുന്ന ത്വരീഖത്തുകള്‍… ഇതൊക്കെ സജീവമായിരുന്നു. അവയ്‌ക്കെതിരായ സമരത്തില്‍ ആ വലിയ പണ്ഡിതന്‍ മുന്നില്‍ നിന്നു. ശരീഅത്തില്ലാതെ ഒരു ത്വരീഖത്തും ഇല്ലെന്ന് ശൈഖ് തറപ്പിച്ചു പറഞ്ഞു. ശരീഅത്തില്‍ മുറുകെ പിടിച്ചുകൊണ്ട് കര്‍മശാസ്ത്ര പണ്ഡിതന്മാരെ ഉപജീവിച്ചുകൊണ്ടുള്ള ആത്മീയവഴി അവതരിപ്പിക്കുക എന്ന വലിയ ദൗത്യം അന്നാവശ്യമായിരുന്നു. ദീനിനെ ആര് ജീവിപ്പിക്കും എന്ന് ലോകം ചോദിക്കുന്ന സന്ദര്‍ഭത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) വരുന്നത്. അങ്ങനെയാണ് മുഹ്‌യിദ്ദീന്‍, ദീനിനെ ജീവിപ്പിക്കുന്നയാള്‍ എന്ന് അര്‍ത്ഥം വരുന്ന പേര് അര്‍ത്ഥവത്താകുന്നത്.

അദ്ദേഹത്തിന്റെ ആത്മീയമായ അറിവിന്റെ പ്രചാരണ മാര്‍ഗങ്ങള്‍ വിവിധങ്ങളായിരുന്നു. ഒന്ന്, നേരിട്ടുള്ള തദ്‌രീസ്(ദര്‍സ്). നേരത്തെ പറഞ്ഞപോലെ ഗസ്സാലി ഇമാമിനു ശേഷം മദ്‌റസത്തുന്നിളാമിയ്യയില്‍ അദ്ധ്യാപകനായി കടന്നുവരികയാണ്. പൊതുജനങ്ങള്‍ക്കുള്ള നസ്വീഹത്തായിരുന്നു രണ്ടാമത്തെ വഴി. ലക്ഷക്കണക്കിനാളുകള്‍ സംബന്ധിക്കുന്ന വലിയ മജ്‌ലിസുകള്‍ ശൈഖിനുണ്ടായിരുന്നു. ആളുകളുടെ ആത്മീയ സംസ്‌കരണത്തിനുവേണ്ടി നാല്‍പത് കൊല്ലം ഒരു സ്ഥലത്തുതന്നെ ഇരുന്നുകൊണ്ട് വഅള് നടത്തുകയായിരുന്നു. ആ വഅളിന്റെ സമാഹാരങ്ങളാണ് ഫത്ഹുര്‍റബ്ബാനിയും മറ്റും. വഅള് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് തൗബ ചെയ്യാനുള്ള താല്‍പര്യമുണ്ടാകുന്നു. ചില ആളുകള്‍ക്ക് കലിമ ചൊല്ലാനുള്ള മനസ്സ് വരുന്നു. ഇത്ര ശക്തമായിരുന്നു ആ ആത്മീയ വാഗ്വിലാസം. ആ ജനബാഹുല്യത്തെ സൂചിപ്പിക്കുന്ന ഒരു സംഭവം ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. അപ്പുറത്ത് ഭരണാധികാരിയുടെ വലിയൊരു മജ്‌ലിസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇടക്ക് ഒരു ശബ്ദം കേള്‍ക്കുന്നു. അദ്ദേഹം ചോദിച്ചു: എന്താണത്? ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി തുമ്മിയതാണ്. ശൈഖ് ജീലാനി തുമ്മിയാല്‍ ഇത്ര വലിയ ശബ്ദം വരുമോ? മഹാനവര്‍കള്‍ തുമ്മുമ്പോള്‍ അല്‍ഹംദുലില്ലാഹ് പറയും. അപ്പോള്‍ സദസ്സിലെ പരസഹസ്രങ്ങളൊരുമിച്ച് ‘യര്‍ഹമുക്കല്ലാഹു യര്‍ഹമുനല്ലാഹു ബിക്’ (അല്ലാഹു നിങ്ങള്‍ക്ക് റഹ്മത്ത് ചെയ്യട്ടേ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കും റഹ്മത്ത് ചൊരിയട്ടേ) ഈ ആയിരങ്ങള്‍ ഒരുമിച്ച് ദുആ ചെയ്യുന്നതിന്റെ ശബ്ദമാണത്. ഇത്രയും കൂടുതല്‍ ജനങ്ങള്‍ കൂടുന്ന മജ്‌ലിസാണ് ശൈഖ് ജീലാനി തങ്ങളുടേത് എന്ന് ഭരണാധികാരിക്ക് ബോധ്യപ്പെടുന്നത് അതോടുകൂടിയാണ്.

മൂന്നാമത്തേതാണ് മഹാനവര്‍കളുടെ ആത്മീയ സരണി. ആത്മീയ കാര്യങ്ങളില്‍, തന്റെ മാര്‍ഗം സ്വീകരിച്ച് ജീവിക്കുന്ന പ്രത്യേക ശിഷ്യന്മാര്‍ക്ക് സ്വകാര്യമായി നല്‍കുന്ന ആത്മീയ ശിക്ഷണം ത്വരീഖത്തിലൂടെ ചെയ്തു. ഈ മൂന്ന് മാര്‍ഗങ്ങളാണ് പ്രധാനമായും ശൈഖ് ജീലാനി(റ)ന്റെ ഇസ്‌ലാമിക പ്രബോധന രീതികള്‍.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ ത്രിതല ആത്മീയ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമാണ്. ഏത് ഭാഗത്തേക്ക് പോയാലും അവിടെയുള്ള പാവപ്പെട്ടവരെ കണ്ടെത്തുന്നത് മഹാനവര്‍കളുടെ രീതിയായിരുന്നു. യാത്രയ്ക്കിടയില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ ഏറ്റവും പാവപ്പെട്ടവന്റെ വീട് കണ്ടെത്തി അവിടെ താമസിക്കുക. അതായിരുന്നു ശീലം. ആ കുടുംബത്തിന്റെ ദാരിദ്ര്യം ഇല്ലായ്മ ചെയ്തിട്ടേ അവിടെനിന്ന് പോവുകയുള്ളൂ. ഹജ്ജുയാത്രയില്‍ ഇടത്താവളത്തില്‍ ഒരുവീട്ടില്‍ തങ്ങി. വളരെ പാവപ്പെട്ട വീടാണ്. മഹാനവര്‍കളെ കാണാന്‍ വന്നവര്‍ നല്‍കിയ സമ്മാനങ്ങളെല്ലാം അവര്‍ക്കു കൊടുത്തു. അവര്‍ നല്ല സമ്പന്നരായി മാറി. പില്‍ക്കാലത്ത് ശൈഖ് ജീലാനി തങ്ങളുടെ മകന്‍ അതേവഴി വന്ന സമയത്ത് അവര്‍ പറഞ്ഞു: ഉപ്പ തങ്ങിയ സ്ഥലമാണ്. നിങ്ങളും ഇവിടെ തങ്ങണം. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഉപ്പ ഇറങ്ങിയതിന്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. ഞാനിറങ്ങേണ്ടത് ഇവിടെയല്ലല്ലോ. മറ്റൊരു സ്ഥലമാണല്ലോ കണ്ടെത്തേണ്ടത്. ബാഗ്ദാദില്‍ പഠിക്കുന്ന കാലത്ത് മുസാഫര്‍ഖാനയുടെ മുമ്പില്‍ ആളുകള്‍ വരി നില്‍ക്കും. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറ്റുമോ എന്ന് ശൈഖ് അവിടെ പോയിനോക്കും. ഒരിക്കല്‍ വിശന്നിട്ട് ശൈഖിനു തന്നെ ആ വരിയില്‍ പോയി നില്‍ക്കേണ്ടിവന്നു. അപ്പോഴാണ് ഉമ്മ കൊടുത്തുവിട്ട സമ്മാനവുമായി ഒരാള്‍ സമീപിക്കുന്നത്. അത് വാങ്ങി അവിടെ നിന്ന ആളുകള്‍ക്കെല്ലാം ഭക്ഷണം വെച്ചുകൊടുത്തു. ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് മഹാനവര്‍കളുടെ പ്രധാനപ്പെട്ട സ്വഭാവമാണ്. അത്രയും നല്ല ഒരു കര്‍മം ഞാന്‍ കണ്ടിട്ടില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ന് ശൈഖിന്റെ അനുസ്മരണവേദികളില്‍ വ്യാപകമായ അന്നദാനം നടക്കുന്നതിന്റെ ഒരു കാരണം അതാണ്. മൂന്ന് കാര്യങ്ങള്‍ സ്വര്‍ഗം ലഭിക്കാന്‍ കാരണമാണ്. അതിലൊന്ന് സലാം വ്യാപിപ്പിക്കുക. രണ്ട്, രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ നിസ്‌കരിക്കുക. മൂന്ന്, ഭക്ഷണം കൊടുക്കുക. ഭക്ഷണം കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യത്തോടുകൂടി അദ്ദേഹം കണ്ടു. അത് ജീവിതത്തില്‍ പുലര്‍ത്തി.

ഭരണകൂടത്തില്‍നിന്നുള്ള അന്യായങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതും ശൈഖിന്റെ സ്വഭാവമായിരുന്നു. ചിലരെ വിമര്‍ശിക്കും. വിളിച്ച് വരുത്തി തിരുത്തും. ഒട്ടുമിക്ക ആളുകളെയും ഉപദേശിക്കും. അതിനാല്‍ രാജസന്നിധിയില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ചിലപ്പോള്‍ സ്വീകരിക്കുമായിരുന്നില്ല. പൊതുജനങ്ങളുടെ അവകാശങ്ങള്‍ അപഹരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നു, അതുകൊണ്ടാണ് സ്വീകരിക്കാത്തത് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പല രീതിയിലും അന്നത്തെ അരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ അറിവിന്റെയും ദഅ്‌വത്തിന്റെയും സേവനത്തിന്റെയും വലിയ സന്ദേശങ്ങളുള്‍ക്കൊള്ളുന്നതാണ് ശൈഖ് ജീലാനി(റ)വിന്റെ ജീവിതം. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ മഹാന്മാരെ സമീപിക്കുന്നത് അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറിക്കിട്ടുക എന്ന ഉദ്ദേശ്യത്തോടെയാണല്ലോ. അതുകൊണ്ടാണ് കറാമത്തുകള്‍ക്ക് മുന്‍തൂക്കം വരുന്നത്. ദീര്‍ഘകാലത്തെ നിസ്‌കാരം, ദിക്‌റ്, ദുആ, തികഞ്ഞ അറിവ് ഇതിന്റെയൊക്കെ ഫലമാണ് യഥാര്‍ത്ഥത്തില്‍ കറാമത്. ജനങ്ങള്‍ തങ്ങള്‍ ഇടപെടുന്ന മേഖല ഉയര്‍ത്തിക്കാണിക്കുന്നതുകൊണ്ടാണ് ഔലിയാക്കളുടെ ശരിയായ വ്യക്തിത്വം വായിക്കപ്പെടാതെ പോവുന്നത്. ഒരുസ്താദ്, നല്ല പണ്ഡിതനാണ്. നിങ്ങളുടെ മകള്‍ക്ക് സുഖമില്ലാതാകുന്നു. ദുആ ചെയ്യണമെന്ന് ചെന്നുപറയുന്നു. ഉസ്താദ് വെള്ളം മന്ത്രിച്ചുതരും. കുട്ടിയത് കുടിച്ചു. ശിഫയായി. അങ്ങനെ ഏതാനും പേര്‍ക്ക് വരുമ്പോള്‍ ആ ഉസ്താദിന്റെ മേല്‍വിലാസം മാറി. അമ്പതുകൊല്ലമായി ദര്‍സ് നടത്തുന്ന ആലിമാണ്. നൂറുകണക്കിന് പണ്ഡിതന്മാരെ വാര്‍ത്തെടുത്ത പണ്ഡിതനാണ്. പക്ഷേ അയാള്‍ അറിയപ്പെടുന്നത് വെള്ളം മന്ത്രിച്ചാല്‍ രോഗം മാറുന്നയാള്‍ എന്ന മേല്‍വിലാസത്തിലാണ്. ശരിക്കദ്ദേഹത്തിന്റെ അകക്കാമ്പ് കിടക്കുന്നത് ആ പാണ്ഡിത്യത്തിലും ഇബാദത്തിലുമാണ്. ആ തലമാണ് പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്.

ഓരോ ഗ്രന്ഥത്തിനും ഓരോ സന്ദര്‍ഭമുണ്ട്. ഖാളീ മുഹമ്മദ് ഇവിടുത്തെ സാധാരണക്കാര്‍ക്ക് അവരുടെ ആത്മീയ ഗുരുവിനെ ആസ്വദിക്കാന്‍ വേണ്ടി രചിച്ചതാണ് മുഹ്‌യിദ്ദീന്‍മാല. അത് പണ്ഡിതലോകത്തിന് വേണ്ടി എഴുതിയതല്ല. അനുരാഗികളും അനുധാവനം ചെയ്യുന്ന ആളുകളും ഒരുമിച്ച് കൂടുന്നിടത്ത് പാടാനുള്ളതാണ് മാലമൗലിദുകള്‍. ആ തലത്തിലുള്ള ഗ്രന്ഥങ്ങളില്‍ വരേണ്ടത് പുകഴ്ചകളാണ്. അതില്‍ കേന്ദ്രീകരിച്ചു രചിച്ചതാണത്. മാലയുടെ തുടക്കത്തില്‍ തന്നെ ഖാളീമുഹമ്മദ് തന്റെ ഭാഗം വിദീകരിക്കുന്നതു കാണാം. ഈ ഗ്രന്ഥത്തില്‍ പറയുന്ന മുഴുവന്‍ വിഷയങ്ങളും ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നവയാണ് എന്ന് അദ്ദേഹം നേര്‍ക്കുനേരെ പറയുന്നുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ബൈത്ത്, ബഹ്ജത്തുല്‍അസ്‌റാര്‍ എന്ന ഇമാം ശത്വ്‌നൂഫിയുടെ മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ചരിത്രം പറയുന്ന ഗ്രന്ഥം, ശൈഖ് ശിഷ്യന്മാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ സമാഹരിച്ച തക്മില എന്നീ മൂന്ന് റഫറന്‍സുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഖാളീ മുഹമ്മദ് മുഹ്‌യിദ്ദീന്‍ മാല എഴുതുന്നത്.

ബൈത്ത് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ തന്നെ രചനയാണ്. തക്മിലയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഉപദേശങ്ങള്‍ തന്നെ. ഇമാം ശത്വ്‌നൂഫിയാകട്ടെ ഹദീസ് സ്വീകരിക്കപ്പെടാന്‍ യോഗ്യതയുള്ള പണ്ഡിതനാണ് എന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനി(റ)യുടെ അദ്ദുറുല്‍കാമിന എന്ന ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്ന വ്യക്തിയാണ്. അങ്ങനെ ആധികാരികമായി സ്വീകരിക്കപ്പെടാവുന്ന അവലംബങ്ങള്‍ വെച്ചുതന്നെ എഴുതപ്പെട്ട കൃതിയത്രെ മുഹ്‌യിദ്ദീന്‍മാല. എങ്കിലും നാം മുഹ്‌യിദ്ദീന്‍ മാലക്കപ്പുറത്തേക്ക് ചെന്ന് പണ്ഡിതോചിതമായി തന്നെ ശൈഖിനെ അവതരിപ്പിക്കേണ്ടതുണ്ട്. ജീലാനി തങ്ങളുടെ വ്യക്തിത്വം പണ്ഡിത ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാതെ പുറത്തേക്ക് വരേണ്ടതുണ്ട്. ആ വ്യക്തിത്വത്തെ പഠനവിധേയമാക്കലായിരിക്കും നമുക്കു ചെയ്യാവുന്ന സമകാലീന ജീലാനീ സ്മരണകളില്‍ പ്രധാനം.
ശൈഖിന്റെ അവസാന വാക്കുകള്‍ ഇന്ന് ഇവിടെ നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം യുക്തമായ മറുപടിയാണ്. നാല്‍പ്പത്തിയേഴ് സന്താനങ്ങളാണ് ശൈഖ് ജീലാനിക്ക്. അവസാന സമയത്ത് മൂത്ത മകന്‍ അബ്ദുല്‍ജബ്ബാര്‍ അടുത്തുചെന്നിട്ട് ശൈഖിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്ന രംഗമുണ്ട്: എല്ലാ അവയവങ്ങള്‍ക്കും വേദനയുണ്ട്, എന്റെ ഹൃദയത്തിനൊഴികെ. ഹൃദയം അല്ലാഹുവിലാണ്. അതുകൊണ്ട് അതിന് യാതൊരു വേദനയുമില്ല. ഇത് ഖുര്‍ആന്‍ പറഞ്ഞ ഒരു വാക്കിന്റെ തുടര്‍ച്ച കൂടിയാണ്. അവസാനസമയത്ത് മുഅ്മിനീങ്ങളായ ആളുകളെ അല്ലാഹു സമാധാനിപ്പിക്കും. മനസ്സിന് യാതൊരു വേവലാതിയുമുണ്ടാവുകയില്ല. സാധാരണ മനുഷ്യന് വിഹ്വലതയാണ് ഉണ്ടാവുക, ശരീരത്തിന് വേദനയില്ലെങ്കിലും. ഇപ്പോള്‍ എന്റെ ഖല്‍ബിന് യാതൊരു പ്രശ്‌നവുമില്ല. മോനോട് എനിക്ക് പറയാനുള്ളത് തൗഹീദ് മുറുകെ പിടിക്കണം. തൗഹീദ് മുറുകെ പിടിക്കണം. തൗഹീദ് മുറുകെപിടിക്കണം എന്നാണ്. എല്ലാ നന്മയുടെയും ആത്മസത്ത തൗഹീദാണ്. ഇത് പറഞ്ഞുകൊണ്ടാണ് മഹാനവര്‍കള്‍ ലോകത്തോട് വിടപറയുന്നത്. ഇങ്ങനെ ശൈഖിനെ പണ്ഡിതോചിതമായി വായിക്കുകയും പഠിക്കുകയും ചെയ്യാം. അങ്ങനെ അവതരിപ്പിക്കുകയും ചെയ്യണം.
-
ഡോ:പി എ മുഹമ്മദ് ഫാറൂഖ് നഈമി

സുല്‍താനുല്‍ ആരിഫീന്‍ ശൈഖ് അഹ്മദുൽ കബീറുരിഫാഈ

*💞സുല്‍താനുല്‍ ആരിഫീന്‍ ശൈഖ് അഹ്മദുൽ കബീറുരിഫാഈ (റ )💞*

ആത്മീയ ലോകത്തെ സുൽത്താൻ, മുത്തുനബിയുടെ(സ്വ ) തങ്ങളുടെ  സുന്നത്തുകൾ സ്വഭാവമാക്കിയ, പകരം  വെക്കാൻ കഴിയാത്ത തേജസ്സ്.. അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ജനിച്ചു. ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍. പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.

ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ”അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.”
രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു
.
താജുല്‍ ആരിഫീന്റെ ശറഫുസ്സാഹിദീന്‍ അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ഇമാം റാഫിഈ(റ)യുടെ ‘സവാദുല്‍ ഐനയ്ന്‍’, ഇമാം കാസറൂനി(റ)യുടെ ‘ശിഫാഉല്‍ അസ്ഖാം’, ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ ‘റബീഉല്‍ ആശികീന്‍’ എന്നിവ അവയില്‍ ചിലതുമാത്രം.
പരീക്ഷണം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍.ജീവികളോട് അങ്ങെ അറ്റം കാരുണ്യമുള്ളവരായിരുന്നു മഹാൻ.. ഒരിക്കൽ വുളുവെടുത്തു കൊണ്ടിരിക്കുമ്പോൾ അനങ്ങാതെ ഉയർത്തിയ കയ്യുമായി നിൽക്കുന്ന മഹാനോട് ഒരാൾ ചോദിച്ചു.. എന്താണ് അവിടുന്ന് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ " കൊതുകിനു അതിന്റെ ഭക്ഷണം അനുവദിച്ചുകൊടുക്കയാണെന്നാണ് മഹാൻ പറഞ്ഞത്..

അതുപോലെ മഹാൻ തന്റെ വീട്ടിൽ ഇബാദത്തിലായിരിക്കുമ്പോൾ ഒരു കള്ളൻ ചുമര് തുളച്ചുകൊണ്ടു അകത്തു കയറി ശേഷം ചാക്കിൽ വീട്ടിലെ സാധനങ്ങളൊക്കെ പൊറുക്കിയെടുത്തു കള്ളൻ വീടിനു പുറത്തുകടന്നു, എന്നാൽ ചാക്കിന്റെ വലിപ്പം കാരണം പുറത്തേക്കു എത്രവലിച്ചിട്ടും കിട്ടാതെ കള്ളൻ വിഷമിച്ചിരിക്കുമ്പോൾ വീടിന്റെ ഉള്ളിൽ നിന്നും ആരോ ചാക്ക് പുറത്തേക്കു തള്ളി കൊടുക്കുന്നു.. കള്ളൻ ചുമരിനുള്ളിലൂടെ നോക്കുമ്പോൾ ശൈഖവർകൾ നില്കുന്നു. മഹാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. *താങ്കൾ ഭയപ്പെടേണ്ട.. ഇനിയും താങ്കൾക്കു ഇഷ്ടമുള്ളത് എന്താണ് ഈ വീട്ടിൽ ഉള്ളതെന്ന് വെച്ചാൽ അതും എടുത്തോളൂ.. കള്ളന് ആകെ വിഷമത്തിലായി.. ഇതെന്തൊരു മനുഷ്യൻ*. ഹൃദയ വിശാലതയുടെ, സൽസ്വഭാവത്തിന്റെ മൂർത്ത രൂപമായ ഈ മനുഷ്യൻ സാധാരണക്കാരനല്ല എന്ന് മനസ്സിലാക്കിയ അയാൾ ശൈഖിനോട് മാപ്പുപറയുകയും ശിഷ്ട ജീവിതം ഇബാദത്തിലാക്കി മാറ്റുകയും ചെയ്തു..  നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക.

ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു കൊടുക്കൂ.”
ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ”ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?”

*കറാമത്തുകള്‍*
ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ”ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.”
ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.

മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.

ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ”ഉഹൈമിദുമിന്‍ഹും” (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ”മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുല്‍ കബീര്‍ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.”
പാണ്ഡിത്യം
ശൈഖുരിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി.

ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.
വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.
രിഫാഈ ത്വരീഖത്ത്
ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്.

അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂരില്‍ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.
അന്ത്യയാത്ര
നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദുല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു മഹാനവർകളുടെ വഫാത് *മഹാന്റെമയ്യിത്ത് കൊണ്ടുപോകുന്ന സമയത്തു ഒരു കൂട്ടം പച്ചനിറത്തിലുള്ള പക്ഷികൾ മയ്യിത്തിന്റെ ഇരുവശങ്ങളിലുമായി പൊതിഞ്ഞിരുന്നു.. ഈ കാഴ്ച കണ്ടമാത്രയിൽ തന്നെ നൂറുകണക്കിനാളുകൾ ഇസ്ലാം സ്വീകരിച്ചു*
വിശ്വമഹാ പ്രപഞ്ചമാകെ വെളിച്ചം വിതറിയ ആ മഹാ തേജസ്സ് അങ്ങനെ അല്ലാഹുവിന്റെ തിരു  സന്നിധിയിലേക്ക് യാത്രയായി.
*മുത്തുനബി (സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട്  *നീ  ആരെയാണ് സ്നേഹിച്ചത് നാളെ ആഖിറത്തിൽ അവരോടു കൂടെയായിരിക്കും*

അല്ലാഹുവിന്നു വേണ്ടി മാത്രം ജീവിച്ച ആ പുണ്യാത്മാവിനെ നമുക്കും ഒരുപാട് സ്നേഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ?.
ശൈഖ് രിഫാഈ (റ ) വിന്റെ  ഹഖ്‌ -ജാഹ് ബര്കത് കൊണ്ട് അല്ലാഹു നമ്മെ നന്നാക്കുകയും ഈമാൻ കാമിലായി മരിക്കാനുള്ള ഭാഗ്യവും നൽകട്ടെ...    എല്ലാവരും  മഹാന്റെ പേരിൽ ഒരു ഫാതിഹ ഓതി ഹദ്‌യ ചെയ്യുക..